Balabhaskar Death: അപകട സമയം കാർ അമിതവേഗതിയിലായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി

Balabhaskar death case: ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് കുരുക്കായേക്കാവുന്ന നിർണായക മൊഴിയാണ് ഭാര്യ ലക്ഷ്മി കോടതിയിൽ നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 11:52 AM IST
  • ബാലഭാസ്കറിന്റെ അച്ഛൻ ആദ്യം മുതൽ തന്നെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന വാദം ഉയർത്തിയിരുന്നു
  • അപകട വിവരങ്ങൾ പോലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദ് കോടതിക്ക് മൊഴി നൽകി
  • ഡ്രൈവർ അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് നിലവിൽ കേസുകൾ നിലനിൽക്കുന്നത്
Balabhaskar Death: അപകട സമയം കാർ അമിതവേഗതിയിലായിരുന്നുവെന്ന് ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി

തിരുവനന്തപുരം: ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും വാഹനാപകടത്തിൽ മരിച്ച കേസിൽ ഡ്രൈവറെ കുരുക്കി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയം കാർ അമിതവേഗതിയിലായിരുന്നുവെന്ന് ലക്ഷ്മി കോടതിയിൽ മൊഴി നൽകി. കേസിന്റെ തുടർനടപടിയിൽ ലക്ഷ്മിയുടെ മൊഴി നിർണായകമാകും. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ നിരവധി പൊരുത്തക്കേടുകളും സംശയങ്ങളും ആദ്യ ഘട്ടം മുതൽ തന്നെ കുടുംബം ഉന്നയിച്ചിരുന്നു. എന്നാൽ, ഡ്രൈവർക്ക് കുരുക്കായേക്കാവുന്ന നിർണായക മൊഴിയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ നൽകിയിരിക്കുന്നത്. അപകടമുണ്ടായ ദിവസം പുലർച്ചെ 12.15ന് ചാലക്കുടിയിൽ ആയിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി.

ALSO READ: Violinist Balabhaskar: ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; കോടതിയിൽ നിലപാട് ആവർത്തിച്ച് സിബിഐ

അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരികെ കിട്ടിയതെന്ന് ലക്ഷ്മി പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്കറിനെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും അവർ മജിസ്ട്രേറ്റിന് മൊഴി നൽകി. കാർ അമിതവേഗതയിൽ ആയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങി വരവെയായിരുന്നു 2018 സെപ്റ്റംബർ 24ന് രാത്രി അപകടം സംഭവിച്ചത്. രാത്രി തൃശൂരിൽ നിന്ന് യാത്ര തിരിച്ച വാഹനം പുലർച്ചെ 3.30ന് പള്ളിപ്പുറത്ത് വച്ച് മരത്തിലടിക്കുകയായിരുന്നു. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഭവം പുനരാവിഷ്കരിച്ചിരുന്നു.

ബാലഭാസ്കറിന്റെ അച്ഛൻ ആദ്യം മുതൽ തന്നെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന വാദം ഉയർത്തിയിരുന്നു. അതേസമയം, അപകട വിവരങ്ങൾ പോലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും കോടതിക്ക് മൊഴി നൽകി. ഡ്രൈവർ അർജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് നിലവിൽ കേസുകൾ നിലനിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News