Innocent Death: ഓര്‍മ്മയുടെ ഏതോ കവലയില്‍ വെച്ച് അന്ന് ആദ്യമായി ഇന്നസെന്റേട്ടന് വഴി തെറ്റി, എത്ര ഓര്‍മിച്ചിട്ടും ആ കഥ കിട്ടിയില്ല: വേദന പങ്കുവെച്ച് മഞ്ജു വാര്യർ

Manju Warrier about Innocent: ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്‌നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തയാളാണ് ഇന്നസെൻ്റ് എന്ന് മഞ്ജു പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 10:17 AM IST
  • മാർച്ച് 26ന് രാത്രി 10.45ഓടെയാണ് ഇന്നസെൻ്റ് അന്തരിച്ചത്.
  • കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
  • ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ.
Innocent Death: ഓര്‍മ്മയുടെ ഏതോ കവലയില്‍ വെച്ച് അന്ന് ആദ്യമായി ഇന്നസെന്റേട്ടന് വഴി തെറ്റി, എത്ര ഓര്‍മിച്ചിട്ടും ആ കഥ കിട്ടിയില്ല: വേദന പങ്കുവെച്ച് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ താരം ഇന്നസെൻ്റിൻ്റെ വിയോഗം പ്രേക്ഷകരിലും സുഹൃത്തുക്കളിലും സഹപ്രവർത്തകരിലുമെല്ലാം വലിയ വേദനയായി മാറിയിരിക്കുകയാണ്. മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം ഇന്നസെൻ്റിൻ്റെ ഓർമ്മകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ നടി മഞ്ജു വാര്യർ ഇന്നസെൻ്റിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. 

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടൻ എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. മണിക്കൂറുകൾ നീളുന്ന വർത്താമനത്തിനിടെ ചിരി കൊണ്ട് വയറ് നിറച്ചു തന്നിട്ടുണ്ടെന്നും ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്‌നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തെന്ന് മഞ്ജു പറഞ്ഞു. അവസാന കാലത്തുണ്ടായ ഇന്നസെൻ്റിൻ്റെ ഓർമ്മപ്പിശകിനെയും വേദനയോടെ ഓർത്തെടുത്താണ് മഞ്ജു തൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. 

ALSO READ: ഹാസ്യസാമ്രാട്ടിന് കേരളക്കര ഇന്ന് വിട ചൊല്ലും; ചടങ്ങുകൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടൻ. മണിക്കൂറുകൾ നീളും വർത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവർത്തി. ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്‌നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോൺ വന്നത്. അസുഖ വിവരത്തിന്റെ ആമുഖം പറഞ്ഞപ്പോൾപ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടിൽപ്പോയി കണ്ടപ്പോൾ ഇന്നസെന്റേട്ടൻ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓർമയുടെ ഏതോ കവലയിൽ നിൽക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടൻ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോൾ ഇന്നസെന്റേട്ടൻ അത് ഓർത്ത് പറഞ്ഞുതരാതിരിക്കില്ല...

 

മാർച്ച് 26ന് രാത്രി 10.45ഓടെയാണ് ഇന്നസെൻ്റ് അന്തരിച്ചത്. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ. ആലീസ് ആണ് ഭാര്യ. മകൻ - സോണറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News