Sitaram Yechury: ചെന്താരകത്തിന് വിട; സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ ഒരു യാത്ര

32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2024, 06:02 PM IST
  • മൂന്നു തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
  • അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായി
  • 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗമാണ്
Sitaram Yechury: ചെന്താരകത്തിന് വിട; സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ ഒരു യാത്ര

സിപിഐഎംന്റെ  ജനകീയ മുഖം ഇനിയില്സ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. ഡൽഹി എയിംസിൽ ന്യുമോണിയ ബാധിച്ച്  ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മികച്ച രാഷ്ട്രീയക്കാരനും  മികച്ച പാർലമെന്റേറിയനുമായി തിളങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ സൂര്യതേജസ്സാണ് ഇന്ന് അസ്തമിച്ചത്.

32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. 1952 ഓ​ഗസ്റ്റ് 12ന് ചെന്നൈയിലെ തെലു​ഗു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ സർവേശ്വര സോമയാജുലു യെച്ചൂരി ​ഗവൺമെന്റിൽ സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്നു. അമ്മ കൽപ്പാക്കം യെച്ചൂരി സാമൂഹിക പ്രവർത്തകയും.

Read Also: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത യെച്ചൂരി ബിരുദാനന്തര ബിരുദത്തിനും ​ഗവേഷണത്തിനുമാണ് ജെ.എൻ.യുവിൽ എത്തിയത്. മാ‍ക്സിസ്റ്റ് ആശയങ്ങളോട് അദ്ദേഹം ആകൃഷ്ടമായത് ഇവിടെ വച്ചായിരുന്നു.

ജെ.എൻ.യുവിലെ പഠനക്കാലമായിരുന്നു യെച്ചൂരിയിലെ രാഷ്ട്രീയക്കാരനെ വാർത്തെടുത്തത്. 1974ൽ അദ്ദേഹം എസ്എഫ്ഐയിൽ ചേർന്നു. ജെഎൻയുവിലെ പഠനക്കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരവസ്ഥയ്ക്കെതിരെ പ്രതിഷേധം നടത്തിയതിന് അദ്ദേഹം അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു.

മൂന്നു തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായും പ്രസി‍ഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗമാണ്. 

2015ൽ വിശാഖപട്ടണം പാർട്ടി കോൺ​ഗ്രസിൽ പ്രകാശ് കാരാട്ടിൽ നിന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തു. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺ​ഗ്രസിൽ വീണ്ടും പാർട്ടി അധ്യക്ഷനായി. 2022ൽ നടന്ന കണ്ണൂർ പാർട്ടി കോൺ​ഗ്രസിൽ മൂന്നാം തവണയും ദേശീയ അധ്യക്ഷനായി. 2005ൽ പശ്ചിമ ബം​ഗാളിൽ നിന്നുള്ള രാജ്യസഭാം​ഗമായിരുന്നു.

വാ​ഗ്മിയും നയതന്ത്രജ്ഞനുമായ യെച്ചൂരി പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ്. പ്രമുഖ മാധ്യമ പ്രവർത്തക സീമാ ചിത്സിയാണ് ഭാര്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News