Walayar case: വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി

Walayar Case CBI Investigation: ക്രൂരമായ ലൈം​ഗിക ചൂഷണവും കുട്ടികളുടെ അരക്ഷിതമായ ജീവിത സാഹചര്യവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Written by - Zee Malayalam News Desk | Last Updated : Feb 9, 2025, 01:18 PM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു
  • അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയും ആക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്
Walayar case: വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി

എറണാകുളം: വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നത് നേരത്തെ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.

ക്രൂരമായ ലൈം​ഗിക ചൂഷണവും കുട്ടികളുടെ അരക്ഷിതമായ ജീവിത സാഹചര്യവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐയുടെ കണ്ടെത്തൽ.

പോലീസ് സർജന്റെ റിപ്പോർട്ടും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇൻക്വസ്റ്റ് ഫോട്ടോകൾ, കുറ്റകൃത്യം നടന്ന സ്ഥലം, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പോലീസ് സർജന്റെ നി​ഗമനവും കുറ്റപത്രത്തിൽ പറയുന്നു. ഇളയ കുട്ടിക്ക് ഒമ്പത് വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നതെങ്കിലും ആത്മഹത്യയെന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.

ALSO READ: വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; മാതാപിതാക്കൾ പ്രതികൾ

അതിസങ്കീർണമായ കുടുംബ പശ്ചാത്തലവും ബാല്യകാല ദുരനുഭവങ്ങളും ലൈം​ഗിക ചൂഷണങ്ങളും മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാകാം. കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫോറൻസിക് കണ്ടെത്തലും സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗിക ചൂഷണത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയുമായി അമ്മ ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത് മക്കളുടെ മുന്നിൽ വച്ചാണെന്നും ഇളയകുട്ടി പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനത്തിന് ഇരയായത് അമ്മയുടെ അറിവോടെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന പോലീസ് അന്വേഷണത്തിനെതിരെ പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം തുടങ്ങിയ സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയും ആക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി പതിമൂന്നിനും ഒമ്പത് വയസുകാരിയായ ഇളയ കുട്ടി 2017 മാർച്ച് നാലിനും ആണ് സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News