Wild Elephant in Idukki: അരിക്കൊമ്പനെ പിടികൂടാൻ നടപടി തുടങ്ങി; മയക്കുവെടി വിദഗ്ധർ 10ന് എത്തും

മയക്കുവെടി വെക്കുന്നതിനുള്ള വിദ​ഗ്ധ സംഘം മാർച്ച് 10ഓടെ എത്തുമെന്നാണ് റിപ്പോർട്ട്. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 08:40 AM IST
  • ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായി.
  • ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു.
  • പുലർച്ചെ 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
Wild Elephant in Idukki: അരിക്കൊമ്പനെ പിടികൂടാൻ നടപടി തുടങ്ങി; മയക്കുവെടി വിദഗ്ധർ 10ന് എത്തും

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പ‍ഞ്ചായത്തുകളിൽ ജനങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. അരിക്കൊമ്പന് കൂട് നിർമ്മിക്കുന്നതിനായി മരം മുറിക്കാനുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും. എന്നാൽ കോടനാട് നിലവിലുള്ള കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമായിരിക്കും ഇതിനുള്ള നടപടികൾ തുടങ്ങുക. 

അതേസമയം മയക്കുവെടി വെക്കുന്നതിന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 10ഓടെ എത്തിയേക്കും. ജനവാസ മേഖലയിലിറങ്ങുന്ന അരക്കൊമ്പൻ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇവിടുത്തെ ജനങ്ങൾ ഓരോ നിമിഷവും ഭയന്നാണ് ജീവിക്കുന്നത്. 

Also Read: Kerala Government: ശുപാർശ അംഗീകരിക്കാനാകില്ല; ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് സർക്കാർ

 

അതിനിടെ ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായി. ചിന്നക്കനാൽ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലർച്ചെ 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് അമ്മിണിയമ്മ ചികിത്സ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയത്. ആക്രമണം നടക്കുമ്പോൾ അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി വിടുകയും ചെയ്തു.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ് ഐഎഫ്എസ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടത്.

വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വനം മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരിക്കൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്ടപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. നാശ നഷ്ടങ്ങളില്‍ ഏറിയ പങ്കും വരുത്തിയത് അരികൊമ്പനാണ്. ഈ സാഹചര്യത്തിലാണ് അപകടകാരിയായ ഒറ്റയാനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിക്കുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് അരികൊമ്പന്‍ ഏറെ നാശം വിതച്ചിട്ടുള്ളത്. മയക്കു വെടി വെച്ച് കൂട്ടിലാക്കുകയോ വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News