Doctor Stabbed to Death: വനിതാ ഡോക്ടറുടെ കൊലപാതകം; സമ​ഗ്ര അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി.  

Written by - Zee Malayalam News Desk | Last Updated : May 10, 2023, 01:42 PM IST
  • സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും.
  • ആരോ​ഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ അം​ഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
  • മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.
Doctor Stabbed to Death: വനിതാ ഡോക്ടറുടെ കൊലപാതകം; സമ​ഗ്ര അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും. ആരോ​ഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ അം​ഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു. 

മുഖ്യമന്ത്രിയുടെ പ്രസ്താവന

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. 

ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

നിയമസഭാ സ്പീക്കർ അനുശോചിച്ചു. 

കൃത്യനിർവ്വഹണത്തിനിടയിൽ കൊല്ലപ്പെട്ട  ഡോ. വന്ദനാ ദാസിന്റെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ  സ്പീക്കർ കിംസ് ആശുപത്രിയിൽ ചെന്ന്കണ്ടു. അത്യന്തം വേദനാജനകമാണ് ഈ സംഭവം, ഭാവിയിൽ കേരളത്തിൽ ഇത്തരം അക്രമങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

ബുധനാഴ്ച രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ ഉൾപ്പെടെ അഞ്ച് പേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഡോ. വന്ദനാ ദാസാണ് കുത്തേറ്റ് മരിച്ചത്. ആറ് തവണയാണ് പ്രതി വന്ദനയെ കുത്തിയത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേരെ കുത്തിയത്. ഡോക്ടർക്ക് നെഞ്ചിലും കഴുത്തിലും കുത്തേറ്റിരുന്നു. നെഞ്ചിനകത്തെ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയതും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.

Also Read: Doctor Stabbed To Death: ആരോ​ഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

 

അടിപിടി കേസില്‍ കസ്റ്റഡിയിൽ എടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡ്രസിങ് റൂമില്‍ വച്ച് ഇയാൾ കത്രിക ഉപയോ​ഗിച്ച് ആക്രമണം നടത്തുകയായിരുന്നു. നെഞ്ചിലും പുറത്തും ആഴത്തിൽ മുറിവേറ്റ വനിതാ ഡോക്ടർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ASI മണിലാൽ, ഹോംഗാർഡ് അലക്സുകുട്ടി, ആംബുലൻസ് ഡ്രൈവർ രാജേഷ്, സന്ദീപിൻ്റെ ബന്ധു ബിനു പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 

നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതിയായ സന്ദീപ്. സ്വഭാവദൂഷ്യം, ലഹരി ഉപയോഗിക്കൽ എന്നീ കാരണങ്ങളാൽ പ്രതി സസ്പെൻഷനിലായിരുന്നു. വന്ദനയുടെ കഴുത്തിലും തലയിലും വയറിലും പ്രതി കുത്തി. ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ കൂട്ടത്തോടെ എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്. ഇതിനിടെയാണ് ഒരു ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റത്. 

അതേസമയം വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. അത്യാഹിത വിഭാഗം ഒഴികെ ഒന്നും പ്രവർത്തിക്കില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായും അടച്ചിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News