Mohanlal FB Post: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരോ? മോഹൻലാലിന്റെ പിന്തുണ ആന്റണിക്ക്; 'എന്നും സിനിമയുടെ ഒപ്പ'മെന്ന് പോസ്റ്റ്

മറ്റ് സിനിമ താരങ്ങൾക്കൊപ്പം മോഹൻലാലും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 08:53 PM IST
  • ''നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം'' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
  • നിരവധി താരങ്ങൾ നേരത്തെ ആന്റണിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.
  • ഇതിനിടെയാണ് മോഹൻലാലും പോസ്റ്റ് പങ്കുവെച്ചത്.
Mohanlal FB Post: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരോ? മോഹൻലാലിന്റെ പിന്തുണ ആന്റണിക്ക്; 'എന്നും സിനിമയുടെ ഒപ്പ'മെന്ന് പോസ്റ്റ്

കൊച്ചി: സിനിമ മേഖലയിലെ തർക്കങ്ങൾ കടുക്കുന്നു. ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ പങ്കുവെച്ച പോസ്റ്റിൽ വിവാദങ്ങൾ നടക്കുന്നതിനിടെ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ. ''നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം.'' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി താരങ്ങൾ നേരത്തെ ആന്റണിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മോഹൻലാലും പോസ്റ്റ് പങ്കുവെച്ചത്. ഇതോടെ സിനിമാ മേഖലയിലെ തർക്കങ്ങൾ കൂടുതൽ കനക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

നേരത്തെ നിർമാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന രം​ഗത്തെത്തിയിരുന്നു. സമര തീരുമാനം കൂട്ടായി എടുത്തതാണ്. അതിനെ ആന്‍റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടനക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇറക്കിയ വാര്‍ത്താകുറിപ്പിൽ വ്യക്തമാക്കുന്നു. 

ഫെബ്രുവരി 2ന് ഫിയോക്കും കേരളാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷനും ഫെഫ്ക്കയും സംയുക്തമായി ചേർന്ന യോഗത്തിലാണ് ജൂൺ 1 മുതൽ സമരം നടത്താനുള്ള തീരുമാനത്തിലെത്തിയത്. അമ്മയ്ക്ക് ഭാരവാഹികള്‍ ഇല്ലാത്തതിരുന്നതിനാൽ അവരെ ഒഴിവാക്കി. പ്രസി‍ഡന്‍റായ ആന്‍റോ ജോസഫിന്‍റെ അഭാവത്തില്‍ വൈസ് പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍ ആണ് യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ ആന്റണി പെരുമ്പാവൂരിനെ ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ ആന്റണി പെരുമ്പാവൂര്‍ ജി.സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണെന്നായിരുന്നു സംഘടന അറിയിച്ചത്. 

Also Read: Kerala Film Producers Association: 'സമരം കൂട്ടായി എടുത്ത തീരുമാനം, ചോദ്യം ചെയ്തത് തെറ്റ്'; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

 

തിയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ അല്ല തീരുമാനിക്കേണ്ടതെന്നും അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ട ഒന്നാണെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ തന്റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് സുരേഷ് കുമാർ മലയാള സിനിമകളെ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞവർഷം ലോക സമ്പത്തികമാധ്യമങ്ങൾ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകൾ. മികച്ച ഉള്ളടക്കത്തിന്റെ പേരിൽ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ മലയാള സിനിമയെ ഉറ്റുനോക്കിയിരുന്നു. തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു. പുതുവർഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയർത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമർശിക്കാൻ ഒരുമ്പെട്ടത് തീർച്ചയായും ആരോഗ്യകരമായ ഒന്നായി തോന്നുന്നില്ല എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വിമർശനം.

സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയും ആരോപണങ്ങളുന്നയിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി പറഞ്ഞു. സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണകരമാകില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി ആരാഞ്ഞു.

എമ്പുരാൻ എന്ന ചിത്രത്തിന്റെ ചെലവെത്രയെന്ന് അറിയാത്ത സുരേഷ് കുമാർ ആ ചിത്രത്തിന്റെ ബജറ്റിനെ ഇത്ര ആധികാരികമായി എങ്ങനെ പറയാൻ സാധിച്ചുവെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി അദ്ദഹം പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല, എന്റെ ബിസിനസുകളെക്കുറിച്ചും സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.

മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

എന്നാൽ ആന്റണി സിനിമ കണ്ട് തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചിരുന്ന ആളാണ് താൻ എന്നായിരുന്നു ജി സുരേഷ് കുമാറിന്റെ മറുപടി. തമാശ കളിയ്ക്കാൻ ഉള്ളതല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് ബന്ധപ്പെട്ടവർ അറിയിച്ചത് പ്രകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാമെന്നും സുരേഷ് പറഞ്ഞു. സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News